നോം പെന്നില്‍ രണ്ടുനാളത്തെ വാസമായിരുന്നു. അപ്പോഴേക്കും മനസാകെ മരവിച്ചപോലെ... പോള്‍ പോട്ടിന്റെ ഭരണകാലഘട്ടത്തില്‍ കംബോഡിയന്‍ ജനത അനുഭവിച്ച ക്രൂരതകളുടെ വ്യഥയൂറുന്ന കഥകള്‍ പലതും നേരത്തേതന്നെ കേട്ടിരുന്നു. അതൊക്കെ ഊതിപ്പെരുപ്പിച്ചതാവുമെന്നാണ് കരുതിയിരുന്നത്. എല്ലാം നേരിട്ടുകാണാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല.
ഭരണകൂടം സൃഷ്ടിച്ച താല്‍ക്കാലിക കൊലക്കളങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കുന്ന മനുഷ്യരുടെ തലയോട്ടികളും എല്ലിന് കഷ്ണങ്ങളും ഇന്നും കാണാം. ആ ദുരന്തഭൂമിയിലൂടെയാണ് ഒരുദിനം മുഴുവന്‍ നടന്നത്. ഉള്ളം കത്തിക്കരിഞ്ഞു. അടങ്ങാത്ത നീറ്റല്‍. കണ്ണില്‍ ഇരുട്ട്...
മുമ്പൊരിക്കല്‍ മ്യൂണിക്കിലെ ഡാഹാവില്, ഹിറ്റ്ലറുടെ ആദ്യത്തെ കോണ്സെന്ട്രേഷന് ക്യാമ്പില്‍ പോയപ്പോഴുള്ള അതേ അനുഭവം. അന്നത്തെപ്പോലെ ഈ യാത്ര മതിയായി എന്ന തോന്നല്‍ വീണ്ടുമുണ്ടായി.
സിയംറീപിലേക്ക് പോകാനായി നോം പെന്നിലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സമയം നട്ടുച്ച. ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് ആണെങ്കിലും കാര്യമായ തിരക്കില്ല. സ്കൈ അങ്കോര്‍ എയര്‍ലൈന്‍സിലാണ് യാത്ര. ചെക്ക് ഇന്‍ നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയായി.
കംബോഡിയയുടെ വടക്കുപടിഞ്ഞാറായി കിടക്കുന്ന സിയംറീപ്, ലോകപ്രസിദ്ധമായ അങ്കോര്വട് ക്ഷേത്ര സമുച്ചയത്തിലേക്കുള്ള പ്രവേശനകവാടമാണ്. അമ്പതുമിനിറ്റ് നേരത്തെ പറക്കലിനു ശേഷം മൂന്നരയോടെ വിമാനം സിയംറീപ്പില് ലാന്‍ഡ് ചെയ്തു. നേരേപോയത് നഗരത്തിനടുത്തുള്ള "പാരഡൈസ് റെസിഡന്‍സി’ലേക്ക്. ഇനി രണ്ടുനാള്‍ ഇവിടെയാണ് വാസം.
നദീനഗരത്തിൽ
ഒന്നു ഫ്രഷായി വരുമ്പോള്‍ ഹോട്ടല്‍ ലോബിയില്‍ സഹയാത്രികരായ വിജയനും കണ്ണനും ജോയിയും കാത്തുനില്‍ക്കുകയാണ്. രാത്രികാലത്ത് സിയംറീപ് തെരുവുകളില്‍ നിറയുന്ന ജീവിതചിത്രങ്ങള്‍ പകര്‍ത്തണം. ടുക് ടുക്കുമായി കിയോ വന്നു. മൂന്നു ചക്രങ്ങളുള്ള ചെറിയ വാഹനം. വിജയന് നേരത്തേ പറഞ്ഞുറപ്പിച്ചതാണ്.
കുലെന്‍ മലനിരയില്‍നിന്ന് ഉല്‍ഭവിക്കുന്ന ചെറുപ്രവാഹമാണ്, സിയംറീപ് നഗരത്തെ രണ്ടായി പകുത്ത് സിയംറീപ് നദിയായി ഒഴുകി ടോണ്‍ലെ സാപ് തടാകത്തില്‍ ചെന്നുചേരുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ, ജലസേചനത്തിനായി ഈ നദിയുടെ ദിശമാറ്റി കനാലുകള്‍ ഉണ്ടാക്കിയിരുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാലാവണം ചിലയിടങ്ങളില്‍ കനാലെന്നും മറ്റുചിലയിടങ്ങളില്‍ നദിയെന്നും സിയംറീപ് അറിയപ്പെടുന്നത്.
ബുദ്ധിസ്റ്റ് പഗോഡകളും അങ്കോറിയന്‍ കാലത്തെ ക്ഷേത്രങ്ങളും ഹരിതകാന്തിപടര്ത്തുന്ന വൃക്ഷനിരകളും ഈ നദീപുളിനങ്ങള്ക്ക് ചാരുതയേകുന്നു. നദിയുടെ ഇരുകരകളെയും ബന്ധിപ്പിക്കാന്‍ തടിയിലും കോണ്‍ക്രീറ്റിലും നിര്‍മിച്ച കുറേ പാലങ്ങളുണ്ട്. സിയംറീപ്പിലെ ഉത്സവാഘോഷങ്ങളുടെയെല്ലാം കേളികൊട്ടുയരുന്നത് ഈ നദിക്കരയിലാണ്.
നിശാജീവിതം
കംബോഡിയയിലെ തിരക്കേറിയ രണ്ടാമത്തെ പട്ടണമായ സിയംറീപ് ഭ്രമിപ്പിക്കുന്ന നിശാജീവിതത്തിന് പേരുകേട്ട സ്ഥലമാണെന്ന് വായിച്ചിരുന്നു. സന്ധ്യകഴിഞ്ഞാല്‍ ഓള്‍ഡ് മാര്‍ക്കറ്റിലും പബ് സ്ട്രീറ്റിലും തിരക്കേറും. പഴയ മാര്‍ക്കറ്റില്‍നിന്ന് സിയംറീപ് നദിക്കു കുറുകെയുള്ള ഒരു നടപ്പാലത്തിലൂടെ സെന്റര്‍ ആര്‍ട്ട് നൈറ്റ് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാം.
പാലങ്ങള്‍ മിക്കതും വര്‍ണവിളക്കുകളാല്‍ അലങ്കരിച്ചിരിക്കുന്നു. നിശ്ചലമായ നദീജലത്തില്‍ പ്രതിബിംബിക്കുന്ന നിശാദീപങ്ങള്‍ സിയംറീപ്പിലെ രാവിനെ രമണീയമാക്കി. നദിയുടെ കിഴക്കേ കരയിലുള്ള നൈറ്റ് മാര്‍ക്കറ്റിലൂടെ അലഞ്ഞുനടക്കുന്ന ആയിരങ്ങള്‍ക്കിടയില്‍ ഞങ്ങളും അലിഞ്ഞുചേര്‍ന്നു. വെള്ളിവെളിച്ചം വിതറുന്ന കച്ചവട സ്റ്റാളുകളുടെ നിരകള്‍ക്കു മുന്നിലൂടെ നടക്കാം. ആ നാടിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന പെയിന്റിംഗുകളും മരത്തിലും കല്ലിലും കൊത്തിയുണ്ടാക്കിയ ശില്പങ്ങളും സില്‍ക്ക് സ്കാര്‍ഫുകളും ഹാന്‍ഡ് മെയ്ഡ് ആഭരണങ്ങളും അത്യാകര്‍ഷകമായ പിഞ്ഞാണപ്പാത്രങ്ങളും ഈ മാര്‍ക്കറ്റില്‍നിന്ന് വിലപേശി വാങ്ങാം. ഖമര്‍ സാംസ്കാരികത്തനിമയുടെയും അനുപമമായ വാസ്തുശില്പ ഭംഗിയുടെയും ഒരു സമന്വയം ഇവിടെ ദര്‍ശിക്കാം.
നോംപെന്നിലെപ്പോലെ ഒട്ടുമിക്ക കടകളിലും സ്ത്രീകളാണ് വില്പനക്കാര്. സൗഹൃദം വഴിഞ്ഞൊഴുകുന്ന, ഹൃദയഹാരിയായ പെരുമാറ്റത്തിന്റെ ഉടമകളാണ് അവരെല്ലാവരും. എത്രവേണമെങ്കിലും വിലപേശാം. യാതൊരു മുഷിച്ചിലുമില്ലാതെ, ചിരിച്ചും കളിതമാശകള്‍ പറഞ്ഞും മാത്രമേ തങ്ങളുടെ നാട്ടിലെത്തുന്ന അതിഥികളോട് അവര്‍ പ്രതികരിക്കൂ.
നേരമിരുട്ടിയാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത, ദേശദേശാന്തരങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ പ്രവഹിക്കുന്ന പബ് സ്ട്രീറ്റിലൂടെയുള്ള സഞ്ചാരം ഒരു നവ്യാനുഭവമായിരുന്നു. പലനിറങ്ങളിലുള്ള നിയോണ്‍ വിളക്കുകളുടെ പ്രഭാപൂരത്തില്‍ കുളിച്ചുനില്ക്കുന്ന തെരുവീഥികള്‍. ആഘോഷവും ഉല്ലാസവും തേടിയും രുചിയൂറുന്ന വിഭവങ്ങള്‍ നുണയാനും എത്തുന്ന, ദേശഭേദങ്ങളില്ലാതെ ഇടകലര്‍ന്നൊഴുകുന്ന ഒരു ജനതതിയെ അവിടെ കണ്ടു.
അച്ഛനമ്മമാരുടെ പിടിയില്‍നിന്ന് കുതറിയോടുന്ന കുഞ്ഞുമക്കള്‍. ഉല്ലാസപ്പറവകളായി വട്ടമിട്ടു കളിക്കുന്ന കുമാരീകുമാരന്മാര്. ചേര്‍ത്തുപിടിച്ച്, ആമോദചിത്തരായി നീങ്ങുന്ന യുവമിഥുനങ്ങള്‍. ഊന്നുവടികളില്ലാതെ പങ്കാളികളുടെ തോളില്‍ കൈവച്ച് പതിയെ നടക്കുന്ന വയോജനങ്ങള്‍. സ്വാസ്ഥ്യവും സ്വൈരവും തേടിയെത്തുന്ന ഏകാന്തപഥികരായ സഞ്ചാരികള്‍... പബ് സ്ട്രീറ്റിലൂടെ നടന്നാല്‍ കാഴ്ചകള്‍ പലതാണ്.
എട്ടാം നമ്പർ തെരുവ്
സിയംറീപ് നദിക്കരികിലുള്ള പഴയ ഫ്രഞ്ച് ക്വാര്‍ട്ടറിലെ എട്ടാം നമ്പര്‍ തെരുവാണ് പബ് സ്ട്രീറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ ലോകപ്രശസ്തമായ ഈ തെരുവ്, തെക്കുകിഴക്കന്‍ ഏഷ്യയിലെ പേരുകേട്ട, പട്ടായയിലെയോ ഹാനോയിലെയോ വാക്കിംഗ് സ്ട്രീറ്റുകളെപ്പോലെ വിശാലമായ ഒന്നല്ല. നൂറുമീറ്റര്‍ നീളം മാത്രമുള്ള പബ് സ്ട്രീറ്റില്‍ എണ്ണിയാലൊടുങ്ങാത്ത റസ്റ്ററന്റുകളും ബാറുകളുമുണ്ട്. ആരുടേയും കീശ കീറാത്ത മട്ടില്‍ ഭക്ഷണപാനീയങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവയെല്ലാംതന്നെ.
തിന്നും കുടിച്ചും ആടിയും പാടിയും രാവേറെകഴിയുംവരെ ഉന്മാദത്തിമിര്പ്പില് ആറാടുന്ന യുവതയെയാണ് എവിടെയും കാണാനായത്. എല്ലാ റസ്റ്ററന്റുകളിലും നല്ല തിരക്കാണ്. നഗരത്തിരക്കിലൂടെ കാഴ്ചകള്‍ കണ്ടും മൊബൈലില്‍ വീഡിയോയും സെല്ഫിയുമെടുത്തും ഫ്രൈഡ് ഐസ്ക്രീമും ജ്യൂസും നുണഞ്ഞും മന്ദംമന്ദം ഗമിക്കുന്നവര്‍. മുകളിലെ നക്ഷത്രവിളക്കുകളില്നിന്ന് നിരത്തില്‍ പരക്കുന്ന പ്രകാശവലയങ്ങളില്‍ കേറിനിന്ന് തുള്ളിച്ചാടുന്ന കുഞ്ഞുങ്ങളുടെ കളിയുല്ലാസങ്ങള് കണ്ട് ആനന്ദം പൂണ്ടുനില്‍ക്കുന്ന അമ്മമാര്‍...
ഡോക്ടർ മീനുകൾ
പബ് സ്ട്രീറ്റിലൂടെ നടന്നുനടന്ന് കാല്പ്പാദങ്ങള്ക്കു വേദനതോന്നിത്തുടങ്ങിയാല് പാതയോരങ്ങളില്ത്തന്നെയുള്ള ഫുട്ട് മസാജ് സെന്ററുകളില്‍ കേറാം. നിരത്തിയിട്ട ചാരുകസാലകളില്‍ ചെന്നിരുന്നാല്‍ മതി. ഇനി ശരീരമാസകലം ഉഴിച്ചില്‍ നടത്തണമെന്നാണെങ്കില്‍ പരമ്പരാഗതമായ ഖമര്‍ ബോഡി മസാജ് കേന്ദ്രങ്ങള്‍ വേറെയുമുണ്ട്.
ഫിഷ് മസാജാണ് പബ് സ്ട്രീറ്റിലെ മറ്റൊരു കൗതുകം. ഒരു പൂളിലോ ടബ്ബിലോ ചില്ലുപാത്രത്തിലോ വളര്‍ത്തുന്ന ഗാര റുഫ എന്നുപേരുള്ള "ഡോക്ടര്‍ മീനുകളാ’ണ് ഇവിടെ മസാജ് ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍. കാലുകളിലോ കൈകളിലോ ഇതര ശരീര ഭാഗങ്ങളിലോ ഉള്ള, ഉയിരില്ലാത്ത ചര്‍മമെല്ലാം ഈ മീനുകള്‍ തിന്നുതീര്‍ക്കുന്നു. ശരീര സൗന്ദര്യം കൂട്ടാനും സോറിയാസിസ് പോലുള്ള ചര്‍മരോഗ വിമുക്തിക്കും ഫിഷ് മസാജ് നല്ലതത്രേ. "ഡോക്ടര്‍ മീനു’കളുടെ ചെറുകടിയേറ്റ് ഇക്കിളിപൂണ്ട് കാല് വലിക്കുകയും വീണ്ടും കാലുകള്‍ വെള്ളത്തിലാഴ്ത്തുകയും ചെയ്യുന്നവരെ കണ്ടു. തുര്‍ക്കിയിലാണ് ഈ മീന്‍ മസാജിന്റെ ഉത്ഭവമെന്ന് അമേരിക്കയിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് സാക്ഷ്യപ്പെടുത്തുന്നു.
കാരുണ്യംതേടുന്ന കല
നോംപെന്നിലെയും വിയറ്റ്നാം നഗരങ്ങളിലെയും പോലെ സിയംറീപ് നദിയോരത്തുള്ള ആര്‍ട്ട് നൈറ്റ് മാര്‍ക്കറ്റിനു മുന്നിലും പബ് സ്ട്രീറ്റിലും തെരുവു ഗായകസംഘങ്ങള്‍ ഇരിക്കുന്നുണ്ട്. അഞ്ചോ ആറോ പേരുള്ള സംഘങ്ങള്‍. അവരില്‍ പലരും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. 1970കളിലും എണ്‍പതുകളിലും കംബോഡിയയില്‍ നടന്ന ആഭ്യന്തര യുദ്ധകാലത്ത് മണ്ണില്‍ കുഴിച്ചിട്ട മൈനുകള്‍ പൊട്ടിത്തെറിച്ചാണ് പതിനായിരക്കണക്കിന് മനുഷ്യര്‍ അംഗവിഹീനരായത്. അവരില്‍ സൈനിക സേവനത്തിലേര്പ്പെട്ടവരും സാധാരണക്കാരുമുണ്ട്. കണ്ടെത്തപ്പെടാതെപോയ കുഴിബോംബുകള്‍ ഇന്നും അവിടെ ജീവഹാനിയുണ്ടാക്കുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന ഒരു ജനതയെ ഓര്‍ക്കുമ്പോള്‍തന്നെ മനസില്‍ ഒരു നീറ്റലാണ്.
ജീവന് വീണ്ടെടുക്കാനായെങ്കിലും കാഴ്ച മറയുകയും കൈകാലുകള്‍ നഷ്ടമാവുകയുംചെയ്ത അനേകായിരങ്ങള്‍ കടുത്ത ദാരിദ്ര്യത്തെ അതിജീവിക്കാന്‍ പാടുപെടുന്നു. അവര്‍ പ്രാദേശിക ബാന്‍ഡുകള്‍ രൂപീകരിച്ച് തെരുവോരങ്ങളില്‍ പാട്ടുപാടിയും സംഗീതോപകരണങ്ങള്‍ വായിച്ചും സന്മനസുള്ളവരുടെ കാരുണ്യത്തിനായി കേഴുകയാണ്. സിയംറീപിലെത്തുന്ന ലോകസഞ്ചാരികളുടെ മുന്നില്‍ ഖമര്‍ നാടോടി സംഗീതത്തിന്റെ സ്ഥാനപതിമാരായി മാറിയ ആ മനുഷ്യരുടെ മുന്നില്‍ ഏറെനേരം നിന്നു.
ഖമറൂഷിനെതിരായ യുദ്ധത്തിനിടയില്‍ ഗ്രനേഡ് പൊട്ടി കാഴ്ചപരിമിതി നേരിടുന്ന മാറ്റ് സൂ, ഗായകസംഘത്തിലെ ഡ്രമ്മറാണ്. പതിനെട്ടു വയസുള്ളപ്പോള്‍ സ്വന്തം കൃഷിയിടത്തിലൂടെ നടക്കവേ, കുഴിബോംബുകള്‍പൊട്ടി ഒരു കാല് നഷ്ടമായ സാബ് സൊഫോളാണ് ഇലത്താളംപോലുള്ള ഉപകരണം വായിക്കുന്നത്. ഇതിനിടയില്‍ കൈയിലുള്ള കുറച്ച് ഡോളര്‍ അവര്‍ക്ക് സമ്മാനിച്ചു, സുഹൃത്തായ ജോയി.
മുതല ബർഗറും പൊരിച്ച തേളും
പബ് സ്ട്രീറ്റിലെ നടപ്പാതയുടെ രണ്ടുവശങ്ങളിലും ഇരുനിലക്കെട്ടിടങ്ങളാണ്. താഴെയും മുകളിലുമുള്ള ഓപ്പണ്‍ റസ്റ്റോറന്റുകളില്‍ കംബോഡിയന്‍ വിഭവങ്ങള്‍ക്കു പുറമേ ചൈനീസ്, തായ്, വിയറ്റ്നമീസ്, മെക്സിക്കന്‍, ഇറ്റാലിയന്‍, ഇന്ത്യന്‍ വിഭവങ്ങളും രുചിച്ചുനോക്കാം. സ്വദേശി ഡിഷുകളില്‍ ഫിഷ് അമോക്, ലോക്ലാക് ബീഫ്, ഖമര്‍ കറി, കംബോഡിയന്‍ ബാര്‍ബെക്യൂ എന്നിവയെല്ലാമുണ്ട്. മുതല ബര്‍ഗര്‍ മുതല്‍ പൊരിച്ച തേളും പഴുതാരയും ചീവീടുകളും പുഴുക്കളും പുല്ച്ചാടിയുമൊക്കെ കഴിക്കാനുള്ള അപൂര്‍വാവസരവും യാത്രികരെ കാത്തിരിപ്പുണ്ട്.
ഇറ്റാലിയന്‍ പാസ്തയും പിസ്സയും വിളമ്പുന്ന ഒരു റസ്റ്റോറന്റിനു മുന്നില്‍ "സേവ് വാട്ടര്‍, ഡ്രിങ്ക് ബിയര്‍’ എന്നൊരു ബോര്‍ഡ് കണ്ടു. ടാപ്പുകളില്‍നിന്ന് വെള്ളം എടുക്കുന്നതുപോലെ വലിയ ഗ്ലാസിലേക്ക് പകര്‍ന്നെടുക്കുന്ന "ഡ്രാഫ്റ്റ് ബിയറി’ന് അര ഡോളര്‍ മാത്രമേ വിലയുള്ളൂ! "ബര്‍ഗര്‍ ക്രോക്കഡെയ്ൽ' എന്ന വലിയൊരു ബോര്‍ഡുമുണ്ട് അവിടെ. മുതല ബര്‍ഗര്‍ കഴിക്കാന്‍ ഊഴം കാത്തിരിക്കുന്നവരില്‍ പലദേശക്കാരുണ്ട്.
പബ് സ്ട്രീറ്റിലൂടെ അലസമായി നടക്കുമ്പോള്‍ മുകള്‍നിലകളിലെ ബാര്‍ കം ഡാന്‍സ് ക്ലബ്ബുകളിലെ നാദമേളങ്ങളുടെ അലയൊലികള്‍ കേള്‍ക്കാനാവും. ചെകിടടപ്പിക്കുന്ന സംഗീതഘോഷത്തിനൊപ്പം ചുവടുവയ്ക്കുന്ന യുവതയുടെ നടുവിലേക്ക് നമുക്കും കയറിച്ചെല്ലാം. പ്രവേശനത്തിന് ഫീസോ, വര്ണവേഷദേശഭാഷാ നിയന്ത്രണങ്ങളോ ഇല്ല. ബാന്‍ഡ് വാദ്യഘോഷങ്ങള്‍ക്കൊപ്പം ആവേശത്തോടെ നൃത്തമാടുകയാണ് സര്‍വരും.
നിമിഷാര്ധങ്ങളില് ഇരുട്ടും വെളിച്ചവും തീര്‍ത്ത് മിന്നിക്കെടുന്ന ദീപങ്ങള്‍. ഇരുട്ടില്‍ അലയടിച്ചത്തുന്ന വെള്ളിത്തിരമാലകള്‍ പോലെ മിന്നിമറയുന്ന മുഖങ്ങളില്‍ ഉല്ലാസോന്മാദഭാവങ്ങള്. നേരം പുലരുംവരെ നീണ്ടുനില്‍ക്കുന്ന നൃത്തസംഗീത മാമാങ്കത്തിരക്കിനിടയിലും മാന്യതവിട്ടൊരു പെരുമാറ്റം ഒരാളില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. അടിപിടിയോ അക്രമമോ കാണാനാവില്ല.
ഇവിടെയുണ്ട്, തൃശൂർക്കാർ
സിയംറീപിലെ മലയാളി സാന്നിധ്യമാണ് തൃശൂർ കൊടുങ്ങല്ലൂരിനടുത്തുള്ള പെരിഞ്ഞനം സ്വദേശികളായ സജീഷും രാരിയും. സുഹൃത്തായ ദെനേഷിനൊപ്പം കഴിഞ്ഞ 15 വർഷമായി സിയം റീപ് നദിക്കരയിലെ പഴയ മാര്‍ക്കറ്റിനു സമീപം "റോയൽ ഇന്ത്യൻ’ റസ്റ്റോറന്റ് നടത്തുകയാണ്, സജീഷ്.
സഞ്ചാരികൾക്കായി ഇഡ്ഡലി മുതൽ ബാര്‍ബേക്യു വരെ തയാറാക്കി നൽകുന്നുണ്ടെന്നാണ് സജീഷ് പറയുന്നത്. സിയംറീപിലെ നാട്ടുകാര്‍ക്കും നമ്മുടെ രുചികള്‍ ഇപ്പോള്‍ പരിചിതമായിട്ടുണ്ട്. വിദേശയാത്രയ്ക്കിടയിലും നാട്ടിലെ ഇഡലിയും ദോശയും ചോറും സാമ്പാറും രസവുമെല്ലാം അന്വേഷിച്ചുനടക്കുന്നവരാണ് മലയാളികളില്‍ പലരും. അവര്‍ സിയംറീപിലെത്തുമ്പോൾ ഏറെ ആഹ്ളാദഭരിതരാവും, "റോയൽ ഇന്ത്യന്‍’ കണ്ടെത്തിക്കഴിഞ്ഞാല്‍.
കേരളീയ ഭക്ഷണം ആഗ്രഹിക്കുന്ന സിയംറീപിലെത്തുന്ന മലയാളി യാത്രികർക്ക് അവരാഗ്രഹിക്കുന്ന തനത് രുചികൾതന്നെ വിളമ്പാനാവുന്നതിൽ സജീഷിനും രാരിക്കും ദെനേഷിനും തെല്ലഭിമാനിക്കാം.
ഒരുകാര്യം ഉറപ്പാണ് പബ് സ്ട്രീറ്റില്‍ പോവാതെയും "റോയല്‍ ഇന്ത്യന്‍’ സന്ദര്‍ശിക്കാതെയും സിയംറീപ് നഗര സന്ദര്‍ശനം പൂര്‍ത്തിയാവില്ല. നഗരത്തിൽനിന്നു മടങ്ങുന്പോൾ ആ തെരുവുഗായകരുടെ പാട്ട് മനസിൽ അലയടിക്കുന്നുണ്ടാവും...